Kerala
തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമെന്നു പറഞ്ഞാൽ പോരാ, ഭരണത്തോടും ഭരിച്ചവരോടുമുള്ള അതിതീവ്രമായ ജനരോഷമാണു തെരഞ്ഞെടുപ്പു ഫലത്തിലൂടെ പ്രകടമായത്. യുഡിഎഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു കാട്ടുകയല്ല, എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനോടും രണ്ടാം പിണറായി സർക്കാരിനോടുമുള്ള ദേഷ്യം ജനം തികച്ചും രോഷത്തോടെ പ്രകടിപ്പിക്കുകയായിരുന്നു. കടക്ക് പുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രിയോടു ജനങ്ങളും പറഞ്ഞിരിക്കുന്നു: കടക്ക് പുറത്ത്.
മന്ത്രിമാർക്കെതിരേ പ്രതിഷേധം പ്രകടിപ്പിച്ച യുവാക്കളെ ചെടിച്ചട്ടി ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചതിന്റെ ദൃശ്യം കണ്ടു ജീവൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞ ഒരു മുഖ്യമന്ത്രിയെ ജനം ബാലറ്റിലൂടെ കൈകാര്യം ചെയ്തു. സമരങ്ങളെ പുച്ഛിക്കുകയും പ്രതിഷേധങ്ങളെ തല്ലിയൊതുക്കുകയും ചെയ്തത് സമരങ്ങളിലൂടെ വളർന്നുവന്ന ഇടതുപക്ഷത്തിന്റെ സർക്കാർ ആയിരുന്നു.
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ മുദ്രാവാക്യം മുഴക്കിയ ചെറുപ്പക്കാർക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണു ചേർത്തത്. അവർ മന്ത്രിയുടെ അടുത്തെങ്ങും എത്തിയില്ലെന്നു ജനങ്ങളെല്ലാം ടെലിവിഷൻ ദൃശ്യങ്ങളിലൂടെ കണ്ടു മനസിലാക്കി. പക്ഷേ ഭരണപക്ഷത്തെ നേതാക്കൾക്കു മാത്രം അതു മനസിലായില്ല. കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ചെറുപ്പക്കാർ രണ്ടാഴ്ച ജയിലിൽ കിടന്നു. ആശ സമരത്തെ സർക്കാർ നേരിട്ടതെങ്ങനെയെന്നും ജനം കണ്ടു. ഇതിനെല്ലാം കണക്കു തീർത്തു ജനം കൊടുത്തു.
തെരഞ്ഞെടുപ്പിലേക്ക് അടുത്തപ്പോൾ സർക്കാരും എൽഡിഎഫും നടത്തിയ വന്പൻ പരസ്യപ്രചാരണം ജനത്തെ ആകർഷിക്കുകയല്ല, മറിച്ച് ഭരണപക്ഷത്തു നിന്ന് അകറ്റുകയാണു ചെയ്തത്. മറുവശത്ത് യുഡിഎഫ് ആകട്ടെ വിഭവശേഷിയിൽ പിന്നിലായിരുന്നു. എന്നിട്ടും അവർ വന്പൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്.
ഇടതരും കൈകൊടുത്തു
ചരിത്രത്തിലാദ്യമായി കണ്ണൂരിലെ ഇടതുകോട്ടകൾ വിറച്ചു വീഴുന്നതു കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വരെ ആദ്യ റൗണ്ടുകളിൽ പിന്നിൽ പോയി. യുഡിഎഫ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ചേർന്നാൽ ഇത്രയും വോട്ട് വരില്ല. ഇടതുപക്ഷത്തെ കുറേയധികം വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി വന്നു എന്നു വ്യക്തം. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു മടങ്ങിയെത്തി. എങ്കിലും സെഞ്ചുറിയും കടന്നു മുന്നോട്ടു പോകാൻ ചോർന്നുവന്ന ഈ ഇടതുവോട്ടുകളും യുഡിഎഫിനെ സഹായിച്ചു എന്നു വേണം മനസിലാക്കാൻ.
ടീം യുഡിഎഫ്
ഇടയ്ക്കിടെ പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും യുഡിഎഫ് ഏറെക്കുറെ ഒറ്റക്കെട്ടായാണു മുന്നോട്ടു പോയത്. പ്രതിപക്ഷ നേതാവിന്റെ അതിശക്തമായ കടന്നാക്രമണങ്ങളും വെല്ലുവികളും യുഡിഎഫ് പ്രവർത്തകരിൽ ആത്മവിശ്വാസം നിറച്ചു. യുഡിഎഫ് നൂറു കടക്കുമെന്നു നാളുകൾക്കു മുന്‍പു തന്നെ സതീശൻ പ്രഖ്യാപിച്ചു. യുഡിഎഫ് ജയിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസം വരിക്കുമെന്നു വരെ സതീശൻ ആവർത്തിച്ചു പറഞ്ഞു. ഇതു വല്ലാത്തൊരു ആത്മവിശ്വാസം തന്നെ ആയിരുന്നു. ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഒരു സതീശൻ സ്റ്റൈൽ ഉണ്ടായിരുന്നു. അത് നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്നു.
മറ്റു നേതാക്കളുടെ പങ്കും ചെറുതല്ല. രണ്ടു വർഷം മുന്‍പു വയനാട്ടിൽ നടന്ന കോണ്‍ക്ലേവിലാണ് തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള അടിത്തറ പാകിയത്. അപ്രതീക്ഷിതമായ സ്ഥാനാർഥിത്വങ്ങളും തെരഞ്ഞെടുപ്പു വിജയത്തിനു കാരണമായി. ജയിച്ചു വന്ന യുവനേതാക്കളുടെ വൻനിര കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ശോഭനമാണെന്നു തെളിയിക്കുന്നു.
ഹൈക്കമാൻഡിൽ നിന്നുള്ള വലിയ പിന്തുണ കെ.സി. വേണുഗോപാലിന്റെ സംഭാവനയാണ്. രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളും എഴുതിത്തള്ളാവുന്നതല്ല.
അടിതെറ്റിയവർ
യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോൾ മന്ത്രിമാരിൽ ഭൂരിപക്ഷവും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു. ഭരണപക്ഷത്ത് കേരള കോണ്‍ഗ്രസ്- എമ്മും പഴയ ജനതാദൾ- എസ് ആയ ഐഎസ്ജെഡിയും സംപൂജ്യരായി. യുഡിഎഫിലേക്കു വരാനുള്ള സാധ്യതകൾ കൊട്ടിയടച്ചതിൽ കേരള കോണ്‍ഗ്രസ്- എം ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. അതേസമയം കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാ പ്രാതിനിധ്യമില്ലാതിരുന്ന ആർഎസ്പിക്ക് ഇക്കുറി മൂന്നു പേരെ ജയിപ്പിക്കാൻ സാധിച്ചു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പിനെതന്നെ അപകടപ്പെടുത്തുന്ന പരാജയമാണിത്. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടതുഭരണമില്ലാത്ത സ്ഥിതിയായി. 1967നു ശേഷം ഇങ്ങനെയൊരു അവസ്ഥ ആദ്യമാണ്. കനത്ത പരാജയത്തെ സിപിഎം രാഷ്ട്രീയമായി എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ പാർട്ടിയുടെ ഭാവി.
ബിജെപിക്കു നേട്ടം
2016ൽ ഒരു സീറ്റ് ജയിച്ചതൊഴിച്ചാൽ ബിജെപി കേരള നിയമസഭയിൽ വട്ടപ്പൂജ്യമായിരുന്നു. ഇത്തവണ അവർ മൂന്നു സീറ്റിൽ വിജയിച്ചു. ഇതു നിസാരമല്ല. നിരവധി സീറ്റുകളിൽ അവർക്ക് മികച്ച പ്രകടനം നടത്താനും കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചതിന്റെ തുടർച്ചയായി കോർപറേഷൻ പരിധിയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും അവർ വിജയിച്ചിരിക്കുന്നു. ബിജെപിയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലയും സുരക്ഷിതമായിരിക്കുകയാണ്.
Kerala
കേരളത്തിൽ യുഡിഎഫ് രൂപീകരിച്ച ശേഷമുള്ള ഉയർന്ന സീറ്റാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. സ്വതന്ത്രർ ഉൾപ്പെടെ 102 സീറ്റ് നേടി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയച്ചപ്പോൾ ചരിത്രത്താളിലേക്കു കൂടിയാണ് നടന്നുകയറ്റം.
സംസ്ഥാന നിയമസഭയിൽ കോണ്‍ഗ്രസിന് ഏറ്റവും ഉയർന്ന എണ്ണം സീറ്റ് ലഭിച്ചത് 1965ലെ തെരഞ്ഞെടുപ്പിലായിരുന്നു. അന്നത്തെ 126 അംഗങ്ങളുള്ള നിയമസഭയിൽ കോണ്‍ഗ്രസിന് മാത്രം 63 എംഎൽഎമാരെ ലഭിച്ചിരുന്നു. ഇത്തവണയും 63 എന്ന അതേ മാന്ത്രിക സംഖ്യ കോണ്‍ഗ്രസ് ആവർത്തിച്ചു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്നതും ഇക്കുറിയാണ്. 22 സീറ്റ്. ലീഗിന് വനിത എംഎൽഎയെ ലഭിക്കുന്നതും ആദ്യം. 2011ൽ ലീഗിന് 20 സീറ്റ് ലഭിച്ചിരുന്നു.
1980ലാണ് കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) രൂപീകരിക്കുന്നത്. എന്നാൽ, 1977ൽ സിപിഐയും ആർഎസ്പിയും അടങ്ങിയ ഐക്യമുന്നണിക്ക് 110 സീറ്റ് ലഭിച്ചിട്ടുണ്ട്. 2001ൽ യുഡിഎഫ് 100 സീറ്റ് നേടിയാണ് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയത്. അന്ന് കോണ്‍ഗ്രസിനു മാത്രം 62 പേരെ ലഭിച്ചു. ലീഗിന് 16 പേരെയും. 1991ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് 55 സീറ്റും ലീഗ് 19 സീറ്റും നേടി അധികാരത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ 2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ മടങ്ങിയെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും 21 സീറ്റിൽ കോണ്‍ഗ്രസ് ഒതുങ്ങിയതോടെ രണ്ടാം പിണറായി സർക്കാർ അധികാരത്തുടർച്ച നേടി. എൽഡിഎഫ് പ്രതിനിധി പി.വി. അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോണ്‍ഗ്രസ് എംഎൽഎമാരുടെ എണ്ണം 22 ആയി. 2016ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് 22 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഏറ്റവും കുറവ് കോണ്‍ഗ്രസ് എംഎൽഎമാരുണ്ടായിരുന്ന നിയമസഭ 1967ലായിരുന്നു. പിളർപ്പോടെ ക്ഷയിച്ച കോണ്‍ഗ്രസിന് അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് മാത്രമാണ് ലഭിച്ചത്. ലീഗ് 14 സീറ്റ് നേടിയിരുന്നു.
1965 മുതൽ കോണ്‍ഗ്രസും ലീഗും നേടിയ സീറ്റുകൾ:
1965-കോണ്‍ഗ്രസ്- 36, ലീഗ്- 6.
1967-കോണ്‍ഗ്രസ്-9, ലീഗ്- 14.
1970- കോണ്‍ഗ്രസ്- 32, ലീഗ്- 12.
1980- കോണ്‍ഗ്രസ് (യു)- 21, കോണ്‍ഗ്രസ്(ഐ)- 17, ലീഗ്- 14.
1982-കോണ്‍ഗ്രസ്(ഐ)- 19, കോണ്‍ഗ്രസ്(എ)- 15, ലീഗ്- 14.
1987- കോണ്‍ഗ്രസ്- 33, ലീഗ്- 15.
1991- കോണ്‍ഗ്രസ്- 55, ലീഗ്- 19.
1996- കോണ്‍ഗ്രസ്- 37, ലീഗ്- 13.
2001-കോണ്‍ഗ്രസ്-62, ലീഗ്- 16.
2006-കോണ്‍ഗ്രസ്-24, ലീഗ്- 7.
2011-കോണ്‍ഗ്രസ്- 39, ലീഗ്-20.
2016-കോണ്‍ഗ്രസ്-22, ലീഗ്- 18.
2021- കോണ്‍ഗ്രസ്- 22, ലീഗ്- 15.
Kerala
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞതോടെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ ആവേശം അലതല്ലി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15യോടെയാണ് ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ വിജയിച്ച വാർത്ത പുറത്തുവന്നത്. അതോടെ മാരാർജി ഭവനിൽ ആവേശം മൂർധന്യാവസ്ഥയിൽ ആയി. ചാത്തന്നൂരിൽ വിജയിച്ച ബി. ബി. ഗോപകുമാർ രണ്ടരയോടെ പ്രതികരണവുമായി രംഗത്തെത്തി. ആർപ്പുവിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവർത്തകർ ഗോപകുമാറിന്റെ പ്രതികരണം സ്വീകരിച്ചത്.
മാരാർജി ഭവനിൽ പ്രത്യേകം സജ്ജീകരിച്ച വലിയ സ്ക്രീനിലാണ് തെരഞ്ഞെടുപ്പ് വാർത്തകൾ പ്രദർശിപ്പിച്ചിരുന്നത്. സ്ഥാനാർഥികൾ ഓരോരുത്തരായി വിജയിച്ചതോടെ പ്രവർത്തകർ ആർപ്പുവിളിച്ചം പരസ്പരം കെട്ടിപ്പിടിച്ചും ജയ് വെളിച്ചും സന്തോഷം പ്രകടമാക്കി.
ഇന്നലെ രാവിലെ ആറരയോടെ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് പ്രവർത്തകർ എത്തിച്ചേർന്നു തുടങ്ങിയിരുന്നു. എട്ടോടെ മാരാർജി ഭവനിൽ പ്രത്യേകം തയാറാക്കിയ സ്ക്രീനു മുന്നിൽ പ്രവർത്തകരും നേതാക്കളും അണിനിരന്നു. രാവിലെ ഒന്‍പതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും തുടർന്ന് കോർപ്പറേഷൻ മേയർ വി. വി. രാജേഷും സ്ഥലത്തെത്തി. ഗോപകുമാർ വിജയം ഉറപ്പിച്ചതോടെ പ്രവർത്തകർ ബിജെപി കാര്യാലയത്തിലേക്ക് ഒഴുകി.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. അപ്പോഴേക്കും സ്ക്രീനു മുന്നിൽ അണിനിരന്ന പ്രവർത്തകർ കൊടിയും മുദ്രാവാക്യങ്ങളുമായി പുറത്തേക്ക് ഇറങ്ങി. തൊട്ടു പിന്നാലെ എത്തിയ രാജീവ് ചന്ദ്രശേഖറിനെ താമര മാല അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു.
ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി. മുരളീധരൻ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. പ്രവർത്തകർ ഇതോടെ റോഡിലേക്ക് ഇറങ്ങി മുദ്രാവാക്യങ്ങളും ജയ് വിളികളുമായി സന്തോഷം പങ്കുവച്ചു.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഇടത് കേന്ദ്രങ്ങള്‍. പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് പരാജയപ്പെട്ടത് വലിയ ഞെട്ടലാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.
ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.
പാര്‍ട്ടിക്കുള്ളിലെ സൗമ്യമുഖമായി ടി.പിയുടെ വിജയത്തിനായി പാര്‍ട്ടി എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും ഫലം നേരേ തിരിച്ചായി. ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ടി.പി. രാമകൃഷ്ണന് നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ടി.പി മത്സരരംഗത്തുനിന്നു മാറിയാല്‍ ജയസാധ്യതയെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇതോടെയാണ് വീണ്ടും ടി.പി പേരാമ്പ്രയില്‍ മത്സരരംഗത്തിറങ്ങിയത്.
പക്ഷേ കുറ്റിച്ചിറയിലെ കൗണ്‍സിലര്‍ കൂടിയായ ഫാത്തിമ പേരാമ്പ്രയിലെത്തി കളം നിറഞ്ഞതോടെ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയാണ് അനൗണ്‍സ്മെന്റ് വിവാദവും ഖൗമിലെ കുട്ടി വിവാദവും ഒക്കെയുണ്ടാവുന്നത്.
അതേസമയം ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ഇതിനിടയിലുണ്ടായ വിവാദങ്ങള്‍ യുഡിഎഫിന് ഗുണമായി ഭവിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 102 സീറ്റെന്ന ചരിത്രത്തിലെ മികച്ച വിജയം നേടിയാണ് 10 വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് 63 സീറ്റും മുസ്ലിംലീഗ് 22 സീറ്റും നേടി. ഇടതുമുന്നണി 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇക്കുറി 26 സീറ്റ് മാത്രമാണ് നേടാനായത്.
രണ്ടാം പിണറായി സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. സിപിഎം മന്ത്രിമാരാണ് കൂട്ടത്തോൽവി നേരിട്ടതിലേറെയും. എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനും പരാജയപ്പെട്ടു.
സിപിഐ ഒറ്റ സംഖ്യയിൽ ഒതുങ്ങിയെങ്കിലും നാലു മന്ത്രിമാരിൽ മൂന്നുപേരും ജയിച്ചെന്ന ആശ്വാസമുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ധർമടത്ത് പിന്നിൽ നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് കിതച്ചു ജയിച്ചു കയറുകയായിരുന്നു.
ബിജെപി മൂന്നു സീറ്റ് നേടി ചരിത്രത്തിലെ ഉജ്വല വിജയം നേടി. തിരുവനന്തപുരം ജില്ലയിലെ നേമം സീറ്റ് പിടിച്ചെടുത്ത ബിജെപി കഴക്കൂട്ടത്തും കൊല്ലം ജില്ലയിലെ ചാത്തന്നൂരും അട്ടിമറി ജയം നേടുകയായിരുന്നു. മൂന്നു സീറ്റും ഇടതുമുന്നണിയിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. 2016ലെ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിയിലെ ഒ. രാജഗോപാൽ വിജയിച്ചിരുന്നു.
സിപിഎം മന്ത്രിമാരിൽ കെ.എൻ. ബാലഗോപാലും പി.എ. മുഹമ്മദ് റിയാസും മാത്രമാണ് ജയിച്ചത്. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വീണാ ജോർജ്, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ കൂട്ടത്തോടെ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.
എൽഡിഎഫിനൊപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്- എമ്മിന് ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ, യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എട്ടിൽ ഏഴു സീറ്റും നേടി. പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച തെരഞ്ഞെടുപ്പിൽ പകരമെത്തിയ മകൻ അപു ജോസഫ് തൊടുപുഴയിൽ ഉജ്വല വിജയം നേടി. ആർഎസ്പി മത്സരിച്ച നാലു സീറ്റിൽ മൂന്നും ജയിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ് പിറവത്തു നിന്നു മികച്ച വിജയം നേടി.
സിപിഎം വിമതൻമാരിൽ അന്പലപ്പുഴയിലെ മുൻമന്ത്രി ജി. സുധാകരനും തളിപ്പറന്പിലെ ടി.കെ. ഗോവിന്ദനും പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും വിജയിച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.
മലന്പുഴയിൽ കൂറുമാറിയെത്തി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎയായിരുന്ന എ. സുരേഷ് മൂന്നാമതായി. ബിജെപി വിട്ടു കോണ്‍ഗ്രസ് സ്ഥാനാർഥിയായ സന്ദീപ് വാര്യർ ജയിച്ചു.
യുഡിഎഫ്
കോണ്‍ഗ്രസ് 63
മുസ്ലിം ലീഗ് 22
കേരള കോണ്‍ഗ്രസ് 7
ആർഎസ്പി 3
സിഎംപി 1
കേരള കോണ്‍ഗ്രസ് ജേക്കബ് 1
കേരള ഡമോക്രാറ്റിക് പാർട്ടി 1
ആർഎംപി 1
യുഡിഎഫ് (സ്വത) 3
(ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ എന്നിവരാണ് സ്വതന്ത്രർ)
എൽഡിഎഫ്
സിപിഎം 26
സിപിഐ 8
ആർജെഡി 1
എൻഡിഎ
ബിജെപി 3
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുതിപ്പിൽ ആവേശത്തിരയിളക്കമായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ. ഇന്നലെ രാവിലെ മുതൽ പ്രവർത്തകരുടേയും നേതാക്കളുടേയും ഒഴുക്കായിരുന്നു ഇന്ദിരാഭവനിലേക്ക്.
വോട്ടെണ്ണുന്നതിനു മുന്‍പേ ഭരണമുറപ്പിച്ചെന്ന രീതിയിൽ കെപിസിസി ഓഫീസിനു മുന്നിൽ നേരത്തെ തന്നെ വലിയ പന്തൽ ഒരുക്കിയിരുന്നു. ഫലം അപ്പപ്പോൾ അറിയാനായി ഒരുക്കിയ വലിയ സ്ക്രീനിനു മുന്നിൽ രാവിലെ 8.30 ഓടെ പ്രവർത്തകരും നേതാക്കളും ഇടുപിടിച്ചു.
കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, ഡോ.ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ തയാറാക്കിയ പന്തലിൽ ഇരുന്നാണ് തെരഞ്ഞെടുപ്പ് ഫലം കണ്ടുകൊണ്ടിരുന്നത്.
വോട്ടെണ്ണൽ ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിട്ടതോടെ കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫ് സ്ഥാനാർഥികൾ അതിശക്തമായ മുന്നേറ്റം നടത്തുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രവർത്തകരുടെ ആവേശമുയർന്നു. യുഡിഎഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 90 കവിഞ്ഞതോടെ മുദ്രാവാക്യം വിളികളോടെയും കോണ്‍ഗ്രസ് പതാക വാനിലുയർത്തിയും പ്രവർത്തകർ ആഹ്ളാദം പങ്കുവച്ചു.
11 ന് കഴിഞ്ഞതോടെ കെപിസിസി മുൻഅധ്യക്ഷൻ കെ. സുധാകരൻ ഇന്ദിരാഭവനിലേക്ക് എത്തി. മുദ്രാവാക്യം വിളികളോടെയായിരുന്നു സുധാകരനെ പ്രവർത്തകർ വരവേറ്റത്. ഇതിനു പിന്നാലെ എത്തിയ രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റിയാണ് ആഹ്ളാദം പങ്കുവച്ചത്. ഉച്ചയ്ക്ക് 12 ഓടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി ആസ്ഥാനത്തെത്തി.
അപ്പോഴും എല്ലാവരുടേയും ആകാംക്ഷ തെരഞ്ഞെടുപ്പിനു കടിഞ്ഞാണ്‍ പിടിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വരവിനു വേണ്ടിയായിരുന്നു. കന്റോൺമെന്റ് ഹൗസിലിരുന്നു തെരഞ്ഞെടുപ്പ് ഫലം കണ്ട പ്രതിപക്ഷ നേതാവ് തുടർന്ന് ഇന്ദിരാഭവനിലേക്ക് എത്തിയപ്പോൾ പ്രവർത്തകർ ആവേശ മുദ്രാവാക്യവുമായിട്ടായിരുന്നു വരവേറ്റത്. കെപിസിസി അധ്യക്ഷനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് ശേഷം നേതാക്കൾക്കൊപ്പം കേക്ക് മുറിച്ചാണ് പ്രതിപക്ഷ നേതാവ് ആഹ്ളാദം പങ്കുവച്ചത്.
കെപിസിസി ആസ്ഥാനത്ത് നേതാക്കൾ മാധ്യമങ്ങളെ കാണുന്പോൾ ആസ്ഥാനത്തിനു പുറത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് യുഡിഎഫിന്റെ വിജയം ഗംഭീരമായി ആഷോഷിച്ചത്. രാത്രി വൈകുവോളം പ്രവർത്തകരുടെ ഒഴുക്കായിരുന്നു കെപിസിസി ഓഫീസിലേക്ക്. ഏറെക്കാലം ആളനക്കമില്ലാത്ത അവസ്ഥായിരുന്ന കെപിസിസി ആസ്ഥാനം ഇന്നലെ നേതാക്കളേയും പ്രവർത്തകരേയും മാധ്യമപ്പടയേയും കൊണ്ട് പൂർണമായും ശബ്ദമുഖരിതമായി മാറി.
Kerala
തിരുവനന്തപുരം: ഭരണ വിരുദ്ധത കേരളത്തിൽ തരംഗമായി അലയടിക്കുമെന്നായിരുന്നു യുഡിഎഫ് വിശ്വാസം. പിണറായി വിരുദ്ധതയാകും നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ നിർണയിക്കുന്നതെന്നും യുഡിഎഫ് നേതൃത്വം ഉറച്ചു വിശ്വസിച്ചു. ഇതാണ് ഇന്നലെ നടന്ന വോട്ടെണ്ണലിൽ യാഥാർഥ്യമായത്. സ്വന്തം മണ്ഡലമായ കണ്ണൂരിലെ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ആറു റൗണ്ടുകളിൽ പിന്നിലായതു തന്നെ ഇതിന്റെ ഉത്തമ ഉദാഹരണമായി യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇടത് അനുഭാവികളെ കാര്യമായി ഗൗനിക്കണമെന്ന് ഇത്തവണ യുഡിഎഫ് സ്ഥാനാർഥികളോടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പിനിടെ പറഞ്ഞിരുന്നു. ഭരണത്തിൽ അസംതൃപ്തരായ ഇടത് അനുഭാവികൾ യുഡിഎഫിന് വോട്ട് ചെയ്യും, ഇതുകൂടി എത്തുന്നതോടെ യുഡിഎഫ് വിജയം 100 സീറ്റ് കടക്കും. പദ്ധതി വിജയമായി.
സിപിഎമ്മിന്റെ കണ്ണൂരിലെ കോട്ടകൊത്തളങ്ങളിൽ പോലും കടന്നു കയറാൻ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കോഴിക്കോട് വിജയിക്കാത്ത സീറ്റുകളും തന്ത്രത്തിൽ കുടുങ്ങി.
സിപിഎം വിമതരിൽ ചിലരെ പുറത്തു കൊണ്ടുവന്നു യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാക്കി ബി പ്ലാൻ പ്രാവർത്തികമാക്കിയതോടെ പാർട്ടിയിലെ വിശ്വാസ്യതയെ പോലും സിപിഎം അണികൾ ചോദ്യം ചെയ്യുന്നതായി. ഒരു ഘട്ടത്തിൽ യഥാർഥ ഇടതുപക്ഷം തങ്ങളാണെന്ന പ്രഖ്യാപനവും യുഡിഎഫ് നേതാക്കളിൽ നിന്നുണ്ടായി.
10 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ വിജയഘടകങ്ങളിൽ മുഖ്യം അതിശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ടീം യുഡിഎഫ് എന്ന പേരിൽ മുന്നണി ഒറ്റക്കെട്ടായിരുന്നു. സീറ്റ് വിഭജനത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന അപസ്വരങ്ങൾ പരമാവധി ഒഴിവാക്കി. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി ചില നേതാക്കൾക്ക് വിമർശനമുണ്ടായിട്ടും പുറത്തു പറഞ്ഞില്ല.
സോഷ്യൽ എൻജിനിയറിംഗ് തന്ത്രങ്ങളും വലിയ വിജയഘടകമൊരുക്കാൻ വഴികാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കാൻ യുഡിഎഫിനായത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കി.
ഭൂരിപക്ഷ സമുദായങ്ങളിലെ നല്ലൊരു ശതമാനം വോട്ട് കൂടി സമാഹരിക്കുന്നതിൽ വിജയിക്കാനായതും ഘടകകമായെന്നാണ് യുഡിഎഫ് വിലയിരുത്തൽ. വി.ഡി. സതീശന്റെ ഉറച്ച നിലപാടുകളും സമൂഹത്തിലെ ഒരു വിഭാഗത്തെ യുഡിഎഫിലേക്ക് അടുപ്പിച്ചു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയും കുറഞ്ഞ തുകയ്ക്കു ഭക്ഷണവും കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ സഹായവും അടക്കമുള്ള കോണ്‍ഗ്രസ് ഗാരന്റികൾ സ്ത്രീകളുടെയും ഇടത്തരക്കാരുടെയും വോട്ട് ആകർഷിക്കാനായി.
അജൻഡ സെറ്റ് ചെയ്തായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. ആദ്യ വിവാദ വിഷയമായി സിപിഎം- ബിജെപി ധാരണയെന്ന വജ്രായുധം പ്രതിപക്ഷ നേതാവ് തൊടുത്തുവിട്ടതോടെ പ്രചാരണ രംഗം യുദ്ധ ഭൂമിയായി.
ഇതിനു മറുപടി പറയാൻ സിപിഎമ്മും ബിജെപിയും ബുദ്ധിമുട്ടിയതോടെ വോട്ടുകളെ ഒരു പരിധിവരെ സ്വാധീനിക്കാനായി. ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കം ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും യുഡിഎഫ് വിജയത്തിന്റെ ഘടകങ്ങളായി.
Kerala
തളിപ്പറന്പ്: 1970ല്‍ യുഡിഎഫിലെ സി.പി. ഗോവിന്ദന് നമ്പ്യാര്‍ നേടിയ അട്ടിമറി വിജയത്തിന് ശേഷം തളിപ്പറന്പിൽ വീണ്ടും അട്ടിമറി.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ 12,551 വോട്ടുകൾക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയത്.
ടി.കെ. ഗോവിന്ദന്റെ വിജയം യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് ഭൂരിപക്ഷത്തിൽ ജയിക്കും എന്നതായിരുന്നു യുഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ, ഇതും മറികടന്നാണ് ടി.കെ. ഗോവിന്ദൻ വിജയിച്ചത്.
എൽഡിഎഫിന്റെ കണക്കുകൂട്ടലുകളും തെറ്റി. 6000-10,000നും ഇടയിൽ വോട്ടുകൾക്ക് പി.കെ. ശ്യാമള ജയിക്കുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ. ഇവിടെ കോൺഗ്രസ് റിബലായി മത്സരിച്ച കൊയ്യം ജനാർദനന് ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല. 1187 വോട്ട് മാത്രമാണ് കൊയ്യം ജനാർദനന് ലഭിച്ചത്. തളിപ്പറമ്പിൽ മത്സരിച്ച മറ്റൊരു ടി.കെ. ഗോവിന്ദന് 727 വോട്ട് ലഭിച്ചിട്ടുണ്ട്.
പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ. ഇതേ ഗോവിന്ദൻ തന്നെ ശ്യാമളയെ വീഴ്ത്തിയതോടെ സിപിഎം നേരിട്ടത് മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി.
തളിപ്പറമ്പ് എംഎൽഎയായിരുന്ന എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായത്. ഇതിന്റെ തുടർച്ചെയെന്നോണമാണ് ടി.കെ.ഗോവിന്ദന്റെ പരസ്യപ്രതികരണവും സ്ഥാനാർഥിത്വം പ്രഖ്യാപിക്കലും. അത്, പക്ഷേ മണ്ഡലം കൈവിടുന്ന തരത്തിൽ എത്തിക്കുമെന്ന് പാർട്ടി കരുതിയിയതേയില്ല.
എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടിവിടുന്ന കാര്യവും സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന യുഡിഎഫിന്റെ പിന്തുണയുറപ്പാക്കിയാണ് അദ്ദേഹം പാർട്ടിക്കെതിരേ രംഗത്തുവന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം ആരംഭിക്കുന്നതിനു മുൻപേ കന്റോണ്‍മെന്റ് ഹൗസിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവേശം നിറഞ്ഞു തെളിഞ്ഞിരുന്നു.
മുൻവശത്തെ പത്രസമ്മേളന ഹാളിലെ ’ബിഗ് സ്ക്രീൻ’ നേതാക്കൾക്കും പ്രവർത്തകർക്കുമായി വിട്ടു കൊടുത്ത് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിലെ ടെലിവിഷനു മുന്നിൽ ആത്മവിശ്വാസത്തിന്റെ കസേരയിട്ടിരുന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫലപ്രവചനം വീക്ഷിച്ചത്. തൊട്ടു മുന്നിലെ മേശയിൽ കൈയകലത്തിൽ തുറന്നുവച്ച ’മരുഭൂമിയിലെ മരുപ്പച്ച’ എന്ന പുസ്തകം.
ടിവി സ്ക്രീനിൽ കണ്ണോടിക്കുന്നതിനിടയിൽ തന്നെ ഇടയ്ക്കിടെ യുഡിഎഫ് സ്ഥാനാർഥികളെ വിളിച്ച് പ്രതിപക്ഷ നേതാവ് വിവരങ്ങൾ തിരക്കുന്നുണ്ട്. ഇങ്ങോട്ടു വിളിക്കുന്നവരുടെ കോളുകൾ അറ്റൻഡു ചെയ്യുന്നുമുണ്ട്.
മുറിയിലുണ്ടായിരുന്ന പ്രവർത്തകരോടും നേതാക്കളോടും കാണാനെത്തിയവരോടും അതിനിടയിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. യുഡിഎഫിന്റെ ലീഡ് നില ഉയരുന്പോൾ തൊട്ടപ്പുറത്തെ ഹാളിൽ നിന്നും പ്രവർത്തകരുടെ ആവേശം ആഘോഷ മുദ്രാവാക്യമായി ഉയരുന്നതും കേൾക്കാം.
സമയം പത്തു മണിയോടടുക്കുന്നു. യുഡിഎഫിന്റെ ലീഡ് തൊണ്ണൂറും കടന്ന് മുകളിലേക്ക്. പിന്നിട്ട ആറു റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണെന്ന് ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആർപ്പുവിളികൾ ആവേശമിന്നലായി, ’കടക്ക് പുറത്ത്..കടക്ക് പുറത്ത്’ എന്ന് ആകാവുന്നത്ര ഉച്ചത്തിൽ അലറിവിളിച്ചു.
അപ്പോഴേക്കും പ്രതിപക്ഷ നേതാവിനെ അഭിനന്ദനം അറിയിക്കാൻ കടന്നു വന്നവരെ കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറി നിറഞ്ഞിരുന്നു. നേതാക്കളും പ്രവർത്തകരും മുതൽ പ്രമുഖ വ്യക്തിത്വങ്ങൾ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ.
ഷാളണിയിച്ചും സമ്മാനങ്ങൾ നൽകിയും അവർ പ്രിയ നേതാവിന് സ്നേഹാശംസകളും അഭിനന്ദനങ്ങളും നേർന്നു. അധ്യാപകനും അക്കാഡമീഷ്യനുമായ ഡോ. അച്യുത്ശങ്കർ എസ്. നായർ, പുസ്തകങ്ങളുടെ തോഴനായ വി.ഡിക്കു സമ്മാനിച്ചത് ഏറ്റവും പുതിയ ശാസ്ത്ര പുസ്കങ്ങളിലൊന്നായിരുന്നു; ഡോ. പോൾ ഗോൾഡ്സ്മിത്ത് രചിച്ച ’ദ ഇവോൾവിംഗ് ബ്രെയിൻ’.
കാണാനെത്തിയവരെ ചേർത്തു പിടിക്കുന്നതിനിടയിലും ആശംസകൾക്ക് നന്ദി അറിയിക്കുന്നതിനിടയിലും പ്രതിപക്ഷ നേതാവിന്റെ കണ്ണുകൾ ഇടയ്ക്കിടെ ടിവി സ്ക്രീനിലൂടെ കടന്നു പോയി. സമയം 10.45 നോടടുക്കുന്നു. എൽഡിഎഫ് തകർന്നടിഞ്ഞതായുള്ള വാർത്താ വിശകലനങ്ങൾക്കിടെ യുഡിഎഫിന്റെ ലീഡ് 101 ലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു.
ഓഫീസ് മുറി വിട്ട് പുറത്ത് കടന്ന പ്രിയ നേതാവിനെ പൊതിഞ്ഞ പ്രവർത്തകർ, ആഹ്ലാദ മുദ്രാവാക്യങ്ങൾ കൊണ്ടു തുന്നിയ പൊന്നാടയണിയിച്ചു; പുതുയുഗപ്പിറവിയുടെ ആവേശം വാക്കുകളിൽ നിറഞ്ഞു’ഞങ്ങൾക്കൊന്നേ നേതാവുള്ളൂ...വിഡിഎസേ നേതാവേ.’
കന്റോണ്‍മെന്റ് ഹൗസിന്റെ മുറ്റത്തു നിന്നും കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിലേക്കു പ്രതിപക്ഷ നേതാവിന്റെ വാഹനം യാത്ര തരിക്കുന്പോൾ, യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവിൽ ആഹ്ലാദഭരിതരായ കോണ്‍ഗ്രസ് പ്രവർത്തകർ കേരളമെങ്ങും വിജയാഘോഷത്തിനു തുടക്കമിട്ടിരുന്നു.
Kerala
കോട്ടയം: രണ്ട് സീറ്റിൽനിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴു സീറ്റിലേക്ക് കുതിച്ചു. എട്ടു സീറ്റുകളിൽ മത്സരിച്ച പാർട്ടി കാഞ്ഞാങ്ങാട് സീറ്റിൽ മാത്രമാണ് പരാജയപ്പെട്ടത്.
2021 ൽ 10 സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയ കേരള കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചു വരവു നടത്തി. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിൽ പാർട്ടി വിജയം നേടി.
ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദുവിനെ പരാജയപ്പെടുത്തിയാണ് തോമസ് ഉണ്ണിയാടൻ വിജയിച്ചത്. 10,212 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയാടൻ മണ്ഡലം പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റായ ചങ്ങനാശേരിയിൽ വിനു ജോബ് ജയിച്ചത്. 8368 വോട്ടുകൾക്കായിരുന്നു വിജയം.
തൊടുപുഴയിൽ കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥി സിറിയക് ചാഴിക്കാടനെ പരാജയപ്പെടുത്തിയാണ് പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ മകൻ അപു ജോണ്‍ ജോസഫ് 44,291 വോട്ടുകൾക്ക് പപാജയപ്പെടുത്തി.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിലെ നിർമല ജിമ്മിയെ തോൽപിച്ചത് 31,300 വോട്ടുകൾക്കാണ്. കോതമംഗലത്ത് ഷിബു തെക്കുംപുറവും തിരുവല്ലയിൽ വർഗീസ് മാമനും കുട്ടനാട്ടിൽ റെജി ചെറിയാനും വിജയം നേടി.
തൊടുപുഴ: ജോസ് കെ. മാണിയടക്കമുള്ളവര്‍ക്ക് തെറ്റ് ഏറ്റുപറഞ്ഞ് മടങ്ങി വരാമെന്നും വന്നാല്‍ സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. തൊടുപുഴയില്‍ മാധ്യമ പ്രവര്ത്തകര്ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇനി ഒരുകേരള കോണ്‍ഗ്രസ് മാത്രമാണുള്ളത്. കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരെല്ലാം തറവാട്ടിലേക്കു തിരികെ വരണം. തറവാട് ഏതെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: ഒരുവീട്ടില്‍നിന്ന് എംപിയും എംഎല്‍എയുമെന്ന കേരളരാഷ്ട്രീയത്തിലെ അപൂർവതയ്ക്കു പാലക്കാട് ജില്ല സാക്ഷ്യം വഹിക്കുന്നു. പാലക്കാട് എംപിയായ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് കോങ്ങാട് മണ്ഡലത്തിലെ വിജയി പ്രഫ. കെ.എ. തുളസി.
സിറ്റിംഗ് എംഎല്‍എയും സിപിഎം നേതാവുമായ കെ. ശാന്തകുമാരിയെയാണ് കോൺഗ്രസ് നേതാവായ തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ടയായ കോങ്ങാട് 3651 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുളസി പിടിച്ചെടുത്തത്.
ശാന്തകുമാരി 59,028 വോട്ടു നേടിയപ്പോള്‍ തുളസി 62,734 വോട്ടു നേടി. എൻഡിഎ സ്ഥാനാർഥിയായ രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്. മൂന്നു മുന്നണിസ്ഥാനാർഥികളും വനിതകളെന്ന സവിശേഷതയുണ്ടായിരുന്നു കോങ്ങാട് മണ്ഡലത്തിൽ.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് -എം ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ സംപൂജ്യരായി. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ഉള്‍പ്പെടെ ഉള്‍പ്പെടെ 12 സീറ്റിലും പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ 12 മണ്ഡലങ്ങളില്‍ മത്സരിച്ച് അഞ്ചു സീറ്റുകളില്‍ വിജയിച്ച മാണി ഗ്രൂപ്പിനാണ് ഇത്തവണ ദയനീയ പരാജയം ഏല്‍ക്കേണ്ടി വന്നത്.
ഏക മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കിയില്‍ യുഡിഎഫിലെ റോയി കെ. പൗലോസിനോട് 23,822 വോട്ടിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി.അവസാന ലാപ്പിലെങ്കിലും പാലായില്‍ ജോസ് കെ.മാണി ചെറിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മാണി സി കാപ്പനോട് 2991 വോട്ടിനു പരാജയപ്പെട്ടു.
കാഞ്ഞിരപ്പള്ളിയില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉറപ്പായും വിജയിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. പൂഞ്ഞാറിലും ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ് സിറ്റിംഗ് എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജോബ് മൈക്കിളും നേരിട്ടത്.
റാന്നി മണ്ഡലത്തില്‍ പ്രമോദ് നാരായണനും തോല്‍വി ഏറ്റുവാങ്ങി. കേരള കോണ്‍ഗ്രസ് -എം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.
Kerala
കോഴിക്കോട്: നാലാമൂഴത്തില് അടിതെറ്റി മന്ത്രി എ.കെ. ശശീന്ദ്രന്. കെപിസിസി ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനാണ് യുഡിഎഫിന് മിന്നും വിജയം നല്‍കിയത്. 12,162 വോട്ടുകള്‍ക്കാണ് വിദ്യ ബാലകൃഷ്ണന് വിജയിച്ചത്.
2021ൽ 38, 502 എന്ന ജില്ലയിലെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ശശീന്ദ്രന് ലഭിച്ചിരുന്നു. പ്രായം പരിഗണിച്ചും പുതിയ ആളുകൾക്ക് കടന്നുവരാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.കെ. ശശീന്ദ്രനെതിരേ ജില്ലാ കമ്മിറ്റിയിൽതന്നെ എതിർപ്പ് ഉയർന്നത്.
എ.കെ. ശശീന്ദ്രനെതിരേ പ്രമേയംപോലും പാസാക്കി. പക്ഷേ ഇത്തവണയും താൻതന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു ശശീന്ദ്രൻ. ആ വാശിയാണ് ഇപ്പോൾ യുഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വഴിയൊരുക്കിയതും.
ഇതോടെ ഇടതുപക്ഷത്തിന് കൈവിട്ടു പോയത് തങ്ങളുടെ കുത്തക മണ്ഡലമാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂർ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയത്. എങ്കിലും ഈ മുന്നേറ്റം നിയമസഭയിൽ ആവർത്തിക്കില്ല എന്നായിരുന്നു ഇടതു പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്തായി.
Kerala
പാലക്കാട്: ഭരണവിരുദ്ധതരംഗത്തിൽ അടിതെറ്റി കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖനായ എം.ബി. രാജേഷും. തൃത്താലയിൽ കോണ്‍ഗ്രസിന്റെ യുവനേതാവ് വി.ടി. ബൽറാമിനോട് 8385 വോട്ടിനാണ് രാജേഷ് മുട്ടുകുത്തിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ വി.ടി. ബൽറാമിനെ 3173 വോട്ടിനു രാജേഷ് വീഴ്ത്തിയിരുന്നു.
മന്ത്രിയായശേഷം രാജേഷ് മണ്ഡലത്തിൽ വലിയ വികസനപ്രവർത്തനങ്ങൾ നടത്തിയെങ്കിലും യുഡിഎഫ് തരംഗത്തെ മറികടക്കാൻ അതു പര്യാപ്തമായില്ല. അതേസമയം, 2021ലെ പരാജയത്തിനുശേഷവും മണ്ഡലത്തിൽ തന്പടിച്ചുപ്രവർത്തിച്ച ബൽറാമിന് ഈ വിജയം രാഷ്ട്രീയജീവിതത്തിലെ പൊൻതിളക്കമായി. വിജയം ഉറപ്പിച്ചശേഷം ‘ഇതു തിരിച്ചുവരവാണ്. ജനങ്ങൾക്കു നന്ദി’ എന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
76,427 വോട്ടാണ് വി.ടി. ബൽറാം ഇക്കുറി നേടിയത്. 68,042 വോട്ട് എം.ബി. രാജേഷിനും. ബിജെപി സ്ഥാനാർഥി വി. ഉണ്ണികൃഷ്ണൻമാസ്റ്റർ 15,051 വോട്ട് നേടി. 2021ൽ രാജേഷിനു ലഭിച്ചത് 69,814 വോട്ടാണ്. വി.ടി. ബൽറാം - 66,798, ബിജെപി - 12,851.
കഴിഞ്ഞ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എം.ബി. രാജേഷിന് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പറ്റിയ വീഴ്ചകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാരിന്റെ മദ്യനയം പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അവമതിപ്പ് രാജേഷിനു വിനയായി.
എലപ്പുള്ളി ബ്രൂവറി, മേനോൻപാറ മദ്യനിർമാണഫാക്ടറി, മദ്യത്തിനു പേരിടൽ വിവാദങ്ങളും അവയെ ന്യായീകരിക്കാൻ രാജേഷ് നടത്തിയ ശ്രമങ്ങളും ജനങ്ങൾക്കു സ്വീകാര്യമായില്ല. എംപി, എംഎൽഎ, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച് പാർട്ടിയുടെ മുൻനിരയിലേക്ക് ഉയർന്നുവന്ന എം.ബി. രാജേഷിന് ഈ പരാജയം വൻതിരിച്ചടിയാണ്.
അതേസമയം, തത്കാലതിരിച്ചടിയിൽനിന്നു പാഠം ഉൾക്കൊണ്ടു പ്രവർത്തിച്ച കോണ്‍ഗ്രസിലെ തീപ്പൊരിനേതാവ് വി.ടി. ബൽറാമിനു പൊരുതിനേടിയ വിജയം വലിയ അംഗീകാരമായി.
Kerala
മലപ്പുറം: യുഡിഎഫിന്റെ തിരിച്ചുവരവ് കേരളീയ ജനതയുടെ അനിവാര്യതയായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കൃത്യമായ പ്ലാനുകൾ, ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾ, ശക്തരായ സ്ഥാനാർഥികൾ, പ്രവർത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോ ഓർഡിനേഷൻ, ഒറ്റക്കെട്ടായ മുന്നണി സംവിധാനം എന്നിവയുടെ വിജയമാണിത്.
മലപ്പുറത്ത് മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന് യുഡിഎഫിന് വാക്ക് കൊടുത്തതായിരുന്നു. അതുപാലിക്കാൻ സാധിച്ചെന്നും തങ്ങൾ പറഞ്ഞു.
Kerala
കൊച്ചി: ഈ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മുന്നണികളിലുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന് ട്വന്റി 20 ബിജെപിയോട് കൂട്ടുകൂടി എൻഡിഎ പാളയത്തിലെത്തിയതാണ്. എന്നാൽ ഫലം പരിശോധിക്കുമ്പോൾ വന്നവർക്കും നിന്നവർക്കും നഷ്ടക്കണക്കു മാത്രം.
ട്വന്റി 20യുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുന്നത്തുനാട്ടിൽ പാർട്ടിയുടെ വോട്ടുവിഹിതം 2021ലേതിനേക്കാൾ കുറഞ്ഞു. ട്വന്റി 20 ഒറ്റയ്ക്കു മത്സരിച്ച അന്നത്തേക്കാൾ ഇക്കുറി കുറഞ്ഞത് 2480 വോട്ട്.
എറണാകുളം ജില്ലയിൽ ഒമ്പതുൾപ്പടെ 19 മണ്ഡലങ്ങളിലാണ് ട്വന്റി 20 സ്ഥാനാർഥികൾ ചക്ക ചിഹ്നത്തിൽ എൻഡിഎയുടെ ഭാഗമായി മത്സരിച്ചത്. തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും വോട്ടുകളുടെ എണ്ണത്തിൽ ചെറിയ വർധനയുണ്ടായതൊഴിച്ചാൽ കാര്യമായ ചലനമുണ്ടാക്കാനായില്ല.
19 മണ്ഡലങ്ങളിൽനിന്നായി ട്വന്റി 20 നേടിയത് 3,04858 വോട്ടാണ്. ശരാശരി ഒരു മണ്ഡലത്തിൽ 75000 വോട്ടുകൾ പ്രതീക്ഷിച്ചിടത്തു കിട്ടിയത് 16000 വോട്ടുകൾ.
കുന്നത്തുനാട് ബിജെപിയുടെ പിന്തുണയില്ലാതെ 2021ൽ ട്വന്റി 20യ്ക്ക് 42701 വോട്ട് ലഭിച്ചതാണ്. ഇക്കുറി എൻഡിഎയുടെ ഭാഗമായപ്പോൾ കോൺഗ്രസിൽനിന്നെത്തി സ്ഥാനാർഥിയായ ബാബു ദിവാകരനു ലഭിച്ചത് 40221 വോട്ട്. കഴിഞ്ഞ തവണ ഇവിടെ ബിജെപി ഒറ്റയ്ക്കു മത്സരിച്ച് 7218 വോട്ട് നേടിയിരുന്നു.
കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ 47000 ത്തിലധികവും തദ്ദേശ തെരഞ്ഞെടുപ്പിൽ 52000 വോട്ടും ലഭിച്ചിരുന്നു. രാഷ്ട്രീയപാർട്ടികളുമായി കൂട്ടിനില്ലെന്ന് കഴിഞ്ഞ കാലങ്ങളിൽ പറഞ്ഞ ട്വന്റി 20യുടെ എൻഡിഎ പ്രവേശനം കുന്നത്തുനാട്ടിലെ വോട്ടർമാർ സ്വീകരിച്ചില്ലെന്നതിന്റെ സൂചനയാണിത്.
പെരുമ്പാവൂരിൽ കഴിഞ്ഞ തവണ ട്വന്റി 20, ബിജെപി സ്ഥാനാർഥികൾ നേടിയത് 35671 വോട്ടാണ്. ഇക്കുറി ട്വന്റി 20 മത്സരിച്ചപ്പോൾ 22497 വോട്ടിലൊതുങ്ങി. വൈപ്പിനിൽ ഇരുപാർട്ടികളും കൂടി 2021ൽ 30247 വോട്ട് നേടിയെങ്കിൽ ഇക്കുറി എൻഡിഎ സ്ഥാനാർഥിക്കു ലഭിച്ചത് 13637 വോട്ട് മാത്രം. തൃക്കാക്കരയിൽ ഇരുപാർട്ടികൾക്കും കൂടി 29380 വോട്ടുണ്ടായിരുന്നതാണ്. ഇക്കുറി ട്വന്റി 20യുടെ സ്ഥാനാർഥി അഖിൽ മാരാർക്കു ലഭിച്ചതാകട്ടെ 21424 വോട്ട്.
തങ്ങളുടെ ശക്തികേന്ദ്രമായ തൃപ്പൂണിത്തുറയിൽ ബിജെപി 2016ൽ 29843 വോട്ടും 2021ൽ 23756 വോട്ടും നേടിയതാണ്. ഇക്കുറി നടി അഞ്ജലി നായരെ ട്വന്റി 20 സ്ഥാനാർഥിയായി കളത്തിറക്കിയിട്ടും എൻഡിഎയുടെ വോട്ട് 29471 ത്തിൽ ഒതുങ്ങി.
എൻഡിഎ പ്രവേശനത്തിലൂടെ വോട്ടുനിലയിലുണ്ടായ മാറ്റം പരിശോധിക്കുമെന്ന് ട്വന്റി 20 നേതാക്കൾ പറഞ്ഞു. ട്വന്റി 20 മത്സരിച്ച ചാലക്കുടി, ഏറ്റുമാനൂർ, തിരുവമ്പാടി, തൃക്കരിപ്പുർ, തൊടുപുഴ തുടങ്ങിയ സീറ്റുകളിലും നേട്ടമുണ്ടാക്കാനായില്ല.
Kerala
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ചത് 11 വനിതാ സമാജികര്‍. കോണ്‍ഗ്രസില്‍ നിന്നുമാണ് ഏറ്റവും അധികം വനിതാ എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്, ഏഴ്. മാനന്തവാടിയില്‍ നിന്നും ഉഷാ വിജയന്, എലത്തൂരില്‍ നിന്നും വിദ്യാ ബാലകൃഷ്ണന്, കോങ്ങാട് നിന്നും കെ.എ.തുളസി, തൃക്കാക്കരയില്‍ നിന്നും ഉമാ തോമസ്, അരൂര്‍ നിന്നും ഷാനിമോള്‍ ഉസ്മാന്, കൊല്ലത്തു നിന്നും ബിന്ദു കൃഷ്ണ, ചിറയിന്‍കീഴ് നിന്നും രമ്യാ ഹരിദാസ് എന്നവരാണ് കോണ്‍ഗ്രസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ സാമാജികര്‍.
ഫാത്തിമ തഹിലിയ ആണ് പേരാമ്പ്രയില്‍ നിന്നും വിജയിച്ച ലീഗ് എംഎല്‍എ. നിയമസഭയിലേക്ക് ആദ്യമായാണ് മുസ്ലിം ലീഗില്‍ നിന്നും ഒരു വനിതാ എംഎല്‍എ തെരഞ്ഞെടുക്കപ്പെടുന്നത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഒ.എസ്. അംബികയാണ് സിപിഎമ്മില്‍ നിന്നും വിജയിച്ച ഏക വനിതാ അംഗം.
നാട്ടികയില്‍ സിപിഐയില്‍ നിന്നും ഗീത ഗോപിയും വടകരയില്‍ നിന്നും മത്സരിച്ച ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയും വിജയിച്ചു.പത്താം കേരള നിയമസഭയിലായിരുന്നു ഇതുവരെ ഏറ്റവും അധികം വനിതാ സാമാജികര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പത്താം കേരള നിയമസഭയില്‍ 13 വനിതാ എംഎല്‍എമാരാണ് ഉണ്ടായിരുന്നത്.
Kerala
തൃശൂർ: യുഡിഎഫ് തരംഗത്തിലും നിലംപരിശാകാതെ തൃശൂരിലെ ഇടതുസ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ ഒന്‍പതിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. 2021ൽ ചാലക്കുടി ഒഴികെ 12 ഇടത്തും എൽഡിഎഫിനായിരുന്നു വിജയം.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, പുതുക്കാട് എന്നീ സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനോടു തോറ്റു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരിൽ പദ്മജ വേണുഗോപാലും തോറ്റു.
മണലൂരിൽ മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെ 126 വോട്ടുകൾക്കു വീഴ്ത്തി. ജില്ലയിലെ ഏറ്റവും സസ്പെൻസ് പോരാട്ടവും മണലൂരിലായിരുന്നു. മൂന്നു ടേമുകളിൽ ഇടതുപക്ഷത്തിനു വന്പൻവിജയം നൽകിയ കൊടുങ്ങല്ലൂരിൽ സിപിഐയുടെ വി.ആർ. സുനിൽകുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് തോല്പിച്ചു. ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് 23,156 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടി. 2021ൽ 1,057 വോട്ടുകൾക്കു മാത്രമായിരുന്നു സനീഷിന്റെ വിജയം.
സിപിഐയുടെ മണ്ഡലമായ തൃശൂർ, കോണ്‍ഗ്രസിന്റെ രാജൻ ജെ. പല്ലൻ 26,803 വോട്ടിന്റെ ഭൂരിപക്ഷത്തിനു പിടിച്ചെടുത്തു. സിപിഐയുടെ ആലങ്കോട് ലീലാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി പദ്മജ വേണുഗോപാൽ മൂന്നാംസ്ഥാനത്തായി. ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദുവിനെ 10,212 വോട്ടുകൾക്കാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ തോല്പിച്ചത്.
ഇടതിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലും വിറച്ചാണ് ഇടതുസ്ഥാനാർഥികൾ ജയിച്ചത്. ഒല്ലൂരിൽ കെ. രാജന്റെ ഭൂരിപക്ഷം 2021ലെ 21,506ൽനിന്ന് 8,884 ആയി കുറഞ്ഞു. വന്പൻ ഭൂരിപക്ഷം നേടിയ പുതുക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, കയ്പമംഗലം സീറ്റുകളിലും ഇടതിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. സിപിഐയിൽനിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ മത്സരിച്ച നാട്ടികയിൽ സിപിഐയുടെ ഗീത ഗോപിതന്നെ ജയിച്ചു കയറി. ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പതറാതെ പിടിച്ചുനിന്നതു തൃശൂരിൽമാത്രമായിരുന്നു.
Kerala
കണ്ണൂർ: സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ്, എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ തളിപ്പറന്പ്, പയ്യന്നൂർ, കണ്ണൂർ സീറ്റുകളിൽ അട്ടിമറി വിജയം നേടി. എൽഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്.
എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ തളിപ്പറന്പും പയ്യന്നൂരും യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറന്പിലും വിജയിച്ചു. തളിപ്പറന്പിലും പയ്യന്നൂരിലും യുഡിഎഫിന്റെ വിസ്മയങ്ങൾ വിജയിച്ചത് സിപിഎമ്മിനും എൽഡിഎഫിനും ഒരേപോലെ തിരിച്ചടിയായി.
കഴിഞ്ഞ തവണ സംസ്ഥാനത്ത് രണ്ടാമത്തെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് ധർമടത്ത് ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെട്ടു.
പേരാവൂരിൽ കെപിസിസി പ്രസിഡന്റും സിറ്റിംഗ് എംഎൽഎയുമായ സണ്ണി ജോസഫ് ജയിച്ചപ്പോൾ മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ കെ.കെ. ശൈലജ തോറ്റു. കണ്ണൂരിൽ മുസ്ലിം ലീഗ് മത്സരിച്ച അഴീക്കോട്ടും കൂത്തുപറന്പിലും സ്ഥാനാർഥികൾ പരാജയപ്പെട്ടു. അഴീക്കോട്ട് സിറ്റിംഗ് എംഎൽഎ എൽഡിഎഫിലെ കെ.വി. സുമേഷും കൂത്തുപറന്പിൽ എൽഡിഎഫിലെ പി.കെ. പ്രവീണും വിജയിച്ചു.
കഴിഞ്ഞ തവണ കെ.കെ. ശൈലജ 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മട്ടന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജിന് 14,168 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇടതിന്റെ ഉറച്ച കോട്ടകളായ കല്യാശേരിയിലും തലശേരിയിലും ഭൂരിപക്ഷം കുറഞ്ഞു.
42,426 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫിനാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. 20,523 വോട്ട് നേടിയ എൽഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി കാരായി രാജനാണ് എൽഡിഎഫിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഏറ്റവും കുറവ് ഭൂരിപക്ഷം അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിനാണ്. 349 വോട്ടാണ് ഭൂരിപക്ഷം.
Kerala
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ മത്സരിച്ച മുഴുവന്‍ സിപിഎം സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിപിഎം എംഎല്‍എ പോലും തെരഞ്ഞെടുക്കപ്പെടാതിരിക്കുന്നത്.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പുവിന്റെയും ചുവപ്പുകോട്ടയായ തൃക്കരിപ്പുരില്‍ യുവനേതാക്കളില്‍ ശ്രദ്ധേയനായ വി.പി.പി. മുസ്തഫയുടെയും തോല്‍വി സിപിഎം നേതൃത്വം സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെ.ആര്. ജയാനന്ദയ്ക്ക് 11.29 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐയുടെ ഗോവിന്ദന് പള്ളിക്കാപ്പില്‍ നേടിയ വിജയമാണ് ഇടതുപക്ഷത്തിന്റെ മാനം കാത്തത്. ശബരിമല സ്വര്‍ണക്കൊള്ളയും വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും സിപിഎമ്മിന് ജില്ലയില്‍ വലിയ തിരിച്ചടിയുണ്ടാക്കി. എസ്ഐആറില്‍ (തീവ്ര വോട്ടര്‍പട്ടിക പരിശോധന) ഇരട്ടവോട്ടുകളും മറ്റും വ്യാപകമായി തള്ളപ്പെട്ടതോടെ കള്ളവോട്ട് ചെയ്യാനുള്ള സാധ്യതയില്‍ വലിയ കുറവുണ്ടായതും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.
അതേസമയം മൂന്നര പതിറ്റാണ്ട് കാലത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാസര്‍ഗോട്ടു നിന്നു കോണ്‍ഗ്രസിന് എംഎല്‍എമാരെ സമ്മാനിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ഉദുമയില്‍ കെ. നീലകണ്ഠനും തൃക്കരിപ്പുരില്‍ സന്ദീപ് വാര്യരും അട്ടിമറിവിജയം കരസ്ഥമാക്കി. തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ ഉജ്വലപ്രകടനമാണ് മുസ്ലിം ലീഗ് കാഴ്ചവച്ചത്.
മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫും കാസര്‍ഗോട്ട് കല്ലട്ര മാഹിനും മണ്ഡലത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്.
മഞ്ചേശ്വരത്ത് അഷ്റഫ് 30,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഒന്നു പൊരുതിനോക്കാന്‍ പോലും സാധിച്ചില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനിയുടെ വോട്ട് വിഹിതം ഇടിഞ്ഞതും തിരിച്ചടിയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട്ട് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. 2001നുശേഷം യുഡിഎഫിനെ നിഷ്പ്രഭമാക്കി ഇടതുപക്ഷം നടത്തിയ തേരോട്ടത്തിന് ഇക്കുറിയുണ്ടായത് കനത്ത തിരിച്ചടി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12ഉം യുഡിഎഫ് തൂത്തുവാരി. 2021ല്‍ യുഡിഎഫ്-02, എല്‍ഡിഎഫ്-11 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 വര്‍ഷത്തിനു ശേഷം ആദ്യമായി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് നാല് എംഎല്‍എമാര്‍ പിറന്നു.
കേരളത്തില്‍ ആദ്യമായി മുസ്ലിം ലീഗിന് വനിതാ എംഎല്‍എ ഉണ്ടായതും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍. പേരാമ്പ്രയില്‍ നിന്ന് ജനവിധി തേടിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് (76), കന്നിയങ്കം കുറിച്ച മുസ്ലിം ലീഗിലെ തീപ്പൊരി വനിതാ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയ്ക്കു (34) മുന്നില്‍ ചാമ്പലായത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായി.
ബേപ്പൂരില്‍നിന്ന് പി.എ. മുഹമ്മദ് റിയാസ് 2021ലേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് യുഡിഎഫിലെ പി.വി. അന്‍വറിനോടു ജയിച്ചതുമാത്രമാണ് ഇടതുപക്ഷത്തിന് ഇക്കുറി നേരിയ ആശ്വാസമായത്. 20 വര്‍ഷമായി ഇടതുകോട്ടകളായി നിലനിന്നിരുന്ന മണ്ഡലങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞു.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് വീണ്ടും പടക്കളത്തിലിറങ്ങിയ എണ്‍പതുകാരനായ സിറ്റിംഗ് എംഎല്‍എ എ.കെ. ശശീന്ദ്രനെ ജനം വീട്ടിലിരുത്തി. എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ക്കു പുറമെ സിറ്റിംഗ് എംഎല്‍എമാരായ കെ.എം. സച്ചിന്‍ദേവ്, പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി എന്നിവരും കനത്ത തോല്‍വി ഏറ്റു വാങ്ങി.
45 വര്‍ഷത്തിൽ ആദ്യമായാണ് ബാലുശേരിയില്‍ ചെങ്കൊടി മാഞ്ഞത്. സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവിനെ കോണ്‍ഗ്രസിലെ വി.ടി. സൂരജാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു തവണ കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.ടി.എ. റഹീമിനെ മുസ്ലിം ലീഗിലെ എം.എ. റസാഖാണ് തറപറ്റിച്ചത്. ജില്ലയില്‍ പുതുമുഖങ്ങളെ അടക്കം രംഗത്തിറക്കി കോണ്‍ഗ്രസും ലീഗും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടു.
Kerala
കൽപ്പറ്റ: ആദ്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് തേരോട്ടം. യുഡിഎഫ് അനുകൂല ജില്ലയെന്ന് പേരുകേട്ട വയനാട്ടിൽ മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടപ്പെട്ട മാനന്തവാടിയും തിരിച്ചുപിടിച്ചാണ് യുഡിഎഫ് മുന്നേറ്റം.
മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ വിജയിച്ചത്. 10,543 വോട്ടിന്റെ ലീഡ് നേടിയാണ് ഉഷ വിജയൻ കന്നിയങ്കത്തിൽ വിജയം നേടിയത്.
സിറ്റിംഗ് എഎംൽഎ ആയിരുന്ന ടി. സിദ്ദിഖ് കൽപ്പറ്റയിൽ നേടിയത് മികച്ച വിജയം.
45,031 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് പ്രതിസന്ധികളെയും കളിയാക്കലുകളെയും അതിജീവിച്ച് സിദ്ദിഖ് നേടിയത്. എൽഡിഎഫിലെ ആർജെഡി സ്ഥാനാർഥി എ.പി. അനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്.
സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണനായിരുന്നു ഇത്തവണയും സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി. 16,597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്. മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന സിപിഎമ്മിലെ എം.എസ്. വിശ്വനാഥനെയാണ് ഐ.സി. ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്.
കൽപ്പറ്റയിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും വിജയത്തിൽ യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ നേതൃത്വം കരുതിയതിലും വലിയ വിജയമാണ് വയനാട് യുഡിഎഫിന് നൽകിയത്.
Kerala
പയ്യന്നൂര്‍: പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തോല്‍വി. പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തിരിമറികള്‍ പാര്‍ട്ടിക്കു പുറത്ത് പറഞ്ഞതോടെ സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനാണ് അട്ടിമറി വിജയം നേടിയത്.
ആകെ വോട്ടര്‍മാരായ 1,88,935 പേരില്‍ 1,52,049 പേര് വോട്ടു ചെയ്തപ്പോള്‍ അതില്‍ 76,640 വോട്ട് ലഭിച്ചതോടെയാണ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി. കുഞ്ഞികൃഷ്ണന് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനന് 69,153 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി. ഗംഗാധരന് 8432 വോട്ടുകളും ലഭിച്ചു.
പയ്യന്നൂർ മണ്ഡലം രൂപീകരിച്ചതുമുതൽ വിജയത്തിലെ ഭൂരിപക്ഷ വര്‍ധന മാത്രം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് വിജയിച്ചത്.
പ്രതിപക്ഷമില്ലാത്ത സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളായ കരിവെള്ളൂര്‍-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലും സിപിഎം കേന്ദ്രങ്ങളായ വെള്ളൂര്‍, അന്നൂര്‍, കാര, കാറമേല്‍, രാമന്തളി തുടങ്ങിയ സ്ഥലങ്ങളിലും എൽഡിഎഫിന് വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി. ഈ അടിയൊഴുക്കുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്ന അരലക്ഷത്തിന്റെ ഭൂരിപക്ഷത്തെ അട്ടിമറിച്ച് കേരളത്തിലെ ശ്രദ്ധേയമായ വിജയം വി. കുഞ്ഞികൃഷ്ണന് സമ്മാനിച്ചത്.
പയ്യന്നൂര്‍ സിപിഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ടിലുള്‍പ്പെടെ നടത്തിയ തിരിമറികളും മാഫിയാ ബന്ധങ്ങളും ചൂണ്ടിക്കാണിച്ച് നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന തന്റെ പുസ്തകവുമായിട്ടായിരുന്നു മുന്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണന് പ്രചാരണം നടത്തിയത്. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് മറുപടി നല്‍കാതെ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ നല്കിയ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം മാറി.
സിപിഎം ഏരിയ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതോടൊപ്പം മണ്ഡലം കമ്മിറ്റിയിലുള്‍പ്പെടെ മധുസൂദനന്റെ സ്ഥാനാര്ഥിത്വത്തിലുണ്ടായ അഭിപ്രായ വ്യത്യാസം കണക്കിലെടുക്കാതെയും ജനമനസ് മനസിലാക്കാതെയും ജില്ലാനേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
സിപിഎമ്മിനെതിരേ പല സ്ഥലങ്ങളിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ മത്സരിച്ചുവെങ്കിലും അതില്‍ പലതും അവരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിന്റെ വിഷയങ്ങളായി സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയ വിഷയങ്ങളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചില്ല. ഇതോടെ കനത്ത പോരാട്ടമായി തെരഞ്ഞെടുപ്പ് മാറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരയിലെ സി. വൈശാഖ് നല്കിയ പാഠമുള്‍ക്കൊള്ളുന്നതിലും വീഴ്ച പറ്റിയതാണ് സിപിഎമ്മിനെ കനത്ത തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും എല്ഡിഎഫിനെതിരേയുള്ള വോട്ടുകളായി മാറുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. മധുസൂദനന്റെ തോല്‍വിയോ കുഞ്ഞികൃഷ്ണന്റെ വിജയമോ എന്നതിലുപരി പയ്യന്നൂര്‍ സിപിഎമ്മിലെ ശുദ്ധീകരണമാണ് തെരഞ്ഞെടുപ്പ് ഫലം.
Kerala
മലപ്പുറം: ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഐക്യമുന്നണി ഇത്തവണ പുതിയ ചരിത്രമെഴുതി. കാത്തുസൂക്ഷിച്ച കോട്ടകളെല്ലാം കൈവിട്ടുപോയ ഇടതുമുന്നണിയുടെ കണക്കു പുസ്തകത്തിൽ നഷ്ടം മാത്രം.
ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായ പൊന്നാനി ഉൾപ്പെടെ കൂടെ പോന്നപ്പോൾ യുഡിഎഫിന് ആഹ്ലാദിക്കാനേറെ. ജില്ലയിൽ കോണ്‍ഗ്രസിനും ഇത് ചരിത്ര വിജയമാണ്. മൽസരിച്ച നാല് സീറ്റിലും വിജയിക്കുന്നത് ആദ്യം. ഇന്നേ വരെ തൊടാൻ കഴിയാതിരുന്ന തവനൂരും ഇത്തവണ യുഡിഎഫിനൊമായി.
നിലന്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷവുമായാണ്. ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു. ഇത്തവണ ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് അര ലക്ഷത്തിൽ പരം വോട്ടുകൾക്ക് ആര്യാടന്റെ ജയം.
വണ്ടൂരിൽ കോണ്‍ഗ്രസ് നേതാവ് എ.പി. അനിൽകുമാർ വീണ്ടും വിജയം കണ്ടു. അദ്ദേഹത്തിന്റെ തുടർച്ചയായ ആറാം വിജയമാണിത്. 2001ൽ ഇടതുമുന്നണിയിൽനിന്ന് ഈ സീറ്റ് തിരിച്ചുപിടിച്ചതിനു ശേഷം അനിൽകുമാർ തോൽവി അറിഞ്ഞിട്ടില്ല.
ഏറനാട് മണ്ഡലത്തിൽ മുസ്ലിം ലീഗിലെ പി.കെ. ബഷീർ നാലാം തവണയും വിജയിച്ചു. തൊട്ടടുത്ത കൊണ്ടോട്ടി മണ്ഡലത്തിൽ ടി.പി. അഷറഫലിയിലൂടെ മുസ്ലിം ലീഗ് സീറ്റ് നിലനിർത്തി. അഷറഫലിക്ക് ഇത് കന്നി വിജയമാണ്. ലീഗ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് കൊണ്ടോട്ടി.
വേങ്ങരയിൽ കെ.എം. ഷാജിയുടെ വിജയം മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. മലപ്പുറം മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ അമരക്കാരൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണയും വൻ വിജയം കണ്ടു. 1982ൽ മലപ്പുറം മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കുഞ്ഞാലിക്കുട്ടി ദീർഘമായൊരു ഇടവേളയ്ക്ക് ശേഷമാണ് മലപ്പുറത്തിന്റെ എംഎൽഎ ആയി വീണ്ടും നിയമസഭയിൽ എത്തുന്നത്. മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലി വിജയം ആവർത്തിച്ചു.
തുടർച്ചയായ രണ്ടാം വിജയം. നേരത്തേ രണ്ടു തവണ തുടർച്ചയായി മങ്കടയിൽ വിജയിച്ച അദ്ദേഹം പിന്നീട് പെരിന്തൽമണ്ണയിൽനിന്ന് അഞ്ചു വർഷം എംഎൽഎ ആയിരുന്നു. ഇത് ആറാം തവണയായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ വെറും 38 വോട്ടുകൾക്ക് നഷ്ടപ്പെട്ട സീറ്റ് ഇത്തവണ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. നജീബിന്റെ തുടർച്ചയായ രണ്ടാം വിജയം.
കോട്ടക്കൽ മണ്ഡലത്തിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങളിലൂടെ ലീഗ് വിജയം ആവർത്തിച്ചു. ഹാട്രിക് വിജയം. തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ തോൽവി ഇടതുപക്ഷത്തിനേറ്റ പ്രഹരമാണ്. ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയം ആവർത്തിച്ചു. താനൂരിൽ എംഎസ്എഫ് നേതാവ് പി.കെ. നവാസിന് കന്നിവിജയം.
പൊന്നാനി ഇടതിന്റെ ചുവപ്പൻതുരുത്തായിരുന്നു. കാൽനൂറ്റാണ്ടിനുശേഷം അവർക്ക് ഈ സീറ്റ് നഷ്ടമായി. കോണ്‍ഗ്രസിലെ കെ.പി. നൗഷാദ് അലിക്ക് വിജയം. തവനൂരിൽ നാലാമൂഴത്തിൽ കെ.ടി.ജലീൽ തോറ്റത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ജോയിയോട്.
തിരൂരങ്ങാടി മണ്ഡലം ഇത്തവണയും സിപിഐക്ക് എത്തിപ്പിടിക്കാനായില്ല. ലീഗ് പി.എം.എ. സമീറിലൂടെ വിജയം ആവർത്തിച്ചു. വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമിന്റെ വിജയം തിളക്കമുള്ളതാണ്.
Kerala
തൊടുപുഴ: മൂന്നരപ്പതിറ്റാണ്ടിനുശേഷം അഞ്ചിൽ അഞ്ചു സീറ്റും നേടി ഇടുക്കി ജില്ലയിൽ യുഡിഎഫിന്റെ ഉജ്വല പ്രകടനം. യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് കോട്ടകളെല്ലാം തകർന്നടിഞ്ഞു.
തൊടുപുഴയിൽ കേരള കോണ്‍ഗ്രസിലെ അപു ജോണ്‍ ജോസഫും ഇടുക്കി, പീരുമേട്, ഉടുന്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളും വൻഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിച്ചു. തൊടുപുഴയിൽ 44,291 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അപു ജില്ലയിൽ ഭൂരിപക്ഷത്തിലും ഒന്നാമതായി.
ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിനും മുൻ മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുന്പൻചോലയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജയചന്ദ്രനും ദേവികുളത്ത് സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ എ. രാജയും, പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും പരാജയം രുചിച്ച പ്രമുഖരാണ്. ഇടുക്കിമണ്ഡലത്തിൽ കേരള കോണ്‍ഗ്രസിന്റെ സീറ്റ് ഇത്തവണ കോണ്‍ഗ്രസിനു വിട്ടുനൽകാനുള്ള തീരുമാനം മുന്നണിക്ക് ഗുണകരമായി മാറിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 1991ലാണ് ഇതിനുമുന്‍പ് ജില്ലയിൽ യുഡിഎഫ് സന്പൂർണവിജയം നേടിയത്.
ജില്ലയിലെ ഭൂപ്രശ്നം, കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ നേര്യമംഗലം ഭാഗത്തെ നിർമാണ തടസം, വന്യമൃഗശല്യം, കാർഷിക മേഖലയോടുള്ള അവഗണന, ഭൂനികുതി-കെട്ടിടനികുതിവർധന, മയക്കുമരുന്നു ലോബിയുടെ വിളയാട്ടം തുടങ്ങിയ വിഷയങ്ങൾ യുഡിഎഫ് മുഖ്യപ്രചാരണായുധമാക്കിയ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്തപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ജില്ലയെ ബാധിക്കുന്ന ഭൂപ്രശ്നങ്ങളിലടക്കം ശാശ്വത പരിഹാരമാവശ്യപ്പെട്ട് പലഘട്ടങ്ങളിലും ഉയർത്തിയ വിഷയങ്ങളിൽ സർക്കാർ മുഖംതിരിഞ്ഞുനിന്നതിലുള്ള ജനങ്ങളുടെ രോഷവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
കഴിഞ്ഞ പത്തുവർഷമായി പരിഹരിക്കപ്പെടാതിരുന്ന നിർമാണനിരോധനം, പട്ടയപ്രശ്നങ്ങൾ, വനവത്കരണം, കർഷകരോടുള്ള വനംവകുപ്പിന്റെ നിഷേധനിലപാടുകൾ തുടങ്ങിയവ പരിഹരിച്ചുവെന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് സർക്കാരിറക്കിയ ഉത്തരവ് ഇടുക്കിയിലെ ജനതയെ കബളിപ്പിക്കാനാണെന്നു മനസിലാക്കിയ ജനങ്ങൾ എൽഡിഎഫിന് കനത്തപ്രഹരമാണ് ബാലറ്റിലൂടെ നൽകിയത്.
അഞ്ചുമണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും പ്രതീക്ഷിച്ചതിലും വലിയ വിജയമാണുണ്ടായത്. പോസ്റ്റൽ ബാലറ്റുകളിൽ മൂന്നുമണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽനിന്നപ്പോൾ ഇവിഎമ്മിലെ ഓരോ റൗണ്ട് പിന്നിടുന്പോഴും യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്കു കുതിക്കുകയായിരുന്നു.
Kerala
ആലപ്പുഴ: പുന്നപ്രവയലാറിന്റെ മണ്ണില്‍ തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി. ജില്ലയില്‍ രണ്ടരപതിറ്റാണ്ടിനു ശേഷം യുഡിഎഫിന് ലഭിച്ചത് ഉജ്ജ്വലവിജയം. 2011ല്‍ മണ്ഡല പുനര്നിര്ണയശേഷം നിലംപരിശായ യുഡിഎഫിന് ഈ ഉജ്ജ്വല വിജയം ആവേശമായി.
2016ലും 2021ലും ഹരിപ്പാട് മാത്രം വിജയിച്ചിരുന്ന യുഡിഎഫ് കാലങ്ങളായി സിപിഎം കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍, കായംകുളം സീറ്റുകളും എന്‍സിപിയുടെ കുത്തകയായിരുന്ന കുട്ടനാടും തിരിച്ചുപിടിച്ചു. ജില്ലയില്‍നിന്നുള്ള മന്ത്രിമാരായിരുന്ന സജി ചെറിയാന് ചെങ്ങന്നൂരിലും പി. പ്രസാദ് ചേര്‍ത്തലയിലും വിജയിച്ചതും സിറ്റിംഗ് സീറ്റായ മാവേലിക്കര നിലനിര്‍ത്തിയതും മാത്രമാണ് ആശ്വാസം.
ജില്ലയിലെ ഇടതുമുന്നണിയിലെ മുഖ്യകക്ഷിയെന്നനിലയില് സിപിഎമ്മിനാണ് തോല്‍വി കനത്ത ആഘാതമുണ്ടാക്കിയത്. ഘടകകക്ഷികളില്‍ എന്‍സിപിക്ക് കുട്ടനാട് നഷ്ടമായപ്പോള്‍ 2011 മുതല്‍ കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം സീറ്റുകളുടെ നഷ്ടമാണ് സിപിഎമ്മില്‍ ആഘാതമുണ്ടാക്കിയത്.
മുന്‍മന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരന് പാര്‍ട്ടി വിടുകയും അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തതും സിപിഎമ്മിനും ഇടതുമുന്നണിക്കും തീരാത്ത നാണക്കേടായി.
ജി. സുധാകരന് ഫാക്ടറിനു പുറമേ പത്തുവര്‍ഷത്തെ ഭരണവിരുദ്ധവികാരം കൂടിയാണ് ടേം വ്യവസ്ഥയില്‍ ഇളവ് ചെയ്ത് സിറ്റിംഗ് എംഎല്‍എമാരെ പരീക്ഷിച്ചിട്ടും ജില്ലയില്‍ സിപിഎമ്മിനും മുന്നണിക്കും രക്ഷയില്ലാതാക്കിയത്. മൂന്നു മണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും ചേര്ത്തലയൊഴികെ ചെങ്ങന്നൂരിലും മാവേലിക്കരയിലും ഭൂരിപക്ഷത്തിലുണ്ടായ വന്‍ ഇടിവും നേതാക്കളിലും അണികളിലും ചര്‍ച്ചയായിട്ടുണ്ട്.
Kerala
കൊല്ലം: അറബിക്കടലിൽനിന്നു വീശിയടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ കൊല്ലത്തെ ചുവപ്പു കോട്ടകൾ തകർന്നടിഞ്ഞു. ചരിത്രത്തിലാദ്യമായി ജില്ല ത്രിവർണത്തിൽ മുങ്ങി.
കൊല്ലം കീഴടക്കുന്നവർ കേരളം ഭരിക്കുമെന്ന കീഴ്വഴക്കം അന്വർഥമാക്കി കൊല്ലം യുഡിഎഫ് എടുത്തു. യുഡിഎഫ് തരംഗത്തിൽ പതിനൊന്നു സീറ്റിൽ എട്ടു സീറ്റും നേടിയപ്പോൾ ചാത്തന്നൂരിലൂടെ ബിജെപി കൊല്ലത്തും അക്കൗണ്ട് തുറന്നു. കൊട്ടാരക്കരയും പുനലൂരും മാത്രമാണ് എൽഡിഎഫിനു നേടാൻ കഴിഞ്ഞത്.
മന്ത്രിമാരിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെയും ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെയും പരാജയം എൽഡിഎഫിനു കനത്ത പ്രഹരമായി. മന്ത്രി കെ.എൻ. ബാലഗോപാലിനു മാത്രമാണ് മുഖം രക്ഷിക്കാൻ സാധിച്ചത്. കെ.ബി. ഗണേഷ്കുമാറിന്റെ കേരള കോൺഗ്രസ് ബിയുടെയും കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റിന്റെയും സന്പൂർണപരാജയത്തിനും കൊല്ലം സാക്ഷിയായി. മുസ്ലിം ലീഗ് മത്സരിച്ച പുനലൂർ സീറ്റിലും ദയനീയപരാജയമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ച യുഡിഎഫ് സ്ഥാനാർഥികളായ ബിന്ദുകൃഷ്ണ, ജ്യോതികുമാർ ചാമക്കാല, ഉല്ലാസ് കോവൂർ തുടങ്ങിയവർ മണ്ഡലത്തിൽനിന്നു മാറാതെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഉറച്ച കോട്ടകളെ ഇടിച്ചുതകർക്കാൻ സാധിച്ചത്.
ആർഎസ്പിയുടെ ഉയിർത്തെഴുന്നേല്പ്പു കണ്ട തെരഞ്ഞെടുപ്പുകൂടിയായിരുന്നു. ജില്ലയിൽ ആർഎസ്പി മത്സരിച്ച മൂന്നു സീറ്റിലും വിജയിച്ചു. ഇതിൽ ചവറ മണ്ഡലത്തിലെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെയും സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വിവാദമായ ഇരവിപുരത്തെ വിഷ്ണുമോഹന്റെയും അഞ്ചാം തവണ മത്സരത്തിനിറങ്ങിയ കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്തിയ ഉല്ലാസ് കോവൂരിന്റെ വിജയവും ശ്രദ്ധേയമാണ്. ജില്ലയിൽനിന്നു പുതുമുഖങ്ങളാണ് ഭൂരിപക്ഷവും ഇക്കുറി നിയമസഭയിലേക്കു പോകുന്നത്. പതിനൊന്നുപേരിൽ ഏഴുപേരും പുതുമുഖങ്ങളാണ്.
ശക്തമായ മത്സരം നടക്കുന്പോഴും നോട്ടയ്ക്ക് വോട്ട് ചെയ്തു പ്രതിഷേധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും നാലാം സ്ഥാനത്താണ് നോട്ട. ചവറയിൽ 1289 പേർ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോൾ പുനലൂരിൽ 1281ഉം ഇരവിപുരത്ത് 921-മായിരുന്നു നോട്ട വോട്ടുകൾ.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ 47 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കേന്ദ്ര മന്ത്രി കൂടിയായ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും.
സിപിഎം വിട്ടു ബിജെപിയിലെത്തിയ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ദേവികുളത്തും സിപിഐ വിട്ടു വന്ന മുൻ എംഎൽഎ കെ.അജിത്ത് വൈക്കത്തും സ്ഥാനാർഥികളാണ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ബിജെപിയിലെത്തിയ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന ആർ.രശ്മി ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. പൂഞ്ഞാറിൽ പി.സി.ജോർജും പാലായിൽ മകൻ ഷോണ്‍ ജോർജും സ്ഥാനാർഥികളാണ്.
1. മഞ്ചേശ്വരം - കെ. സുരേന്ദ്രൻ
2. ഉദുമ -മനുലാൽ മേലോത്ത്
3. കാഞ്ഞങ്ങാട് -ബൽരാജ് എം
4. പയ്യന്നൂർ -എ.പി. ഗംഗാധരൻ
5. അഴീക്കോട് -കെ.കെ. വിനോദ് കുമാർ
6. കണ്ണൂർ -സി.രഘുനാഥ്
7. മാനന്തവാടി - പി.ശ്യാം രാജ്
8. സുൽത്താൻബത്തേരി- എ.എസ്.കവിത
9. വടകര -അഡ്വ. കെ. ദിലീപ്
10. കുറ്റ്യാടി -രാമദാസ് മണലേരി
11. നാദാപുരം -സി.പി. വിപിൻ ചന്ദ്രൻ
12. കൊയിലാണ്ടി - സി.ആർ. പ്രഫുൽ കൃഷ്ണൻ
13. പേരാന്പ്ര -എം. മോഹനൻ മാസ്റ്റർ
14. ബാലുശേരി - സി.പി.സതീശൻ
15. എലത്തൂർ- ടി.ദേവദാസ്
16. കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത് - ടി.റനീഷ്
18. ബേപ്പൂർ -അഡ്വ. കെ .പി. പ്രകാശ് ബാബു
19. കുന്നമംഗലം - വി.കെ. സജീവൻ
20. ഷൊർണൂർ -സങ്കു ടി. ദാസ്
21. ഒറ്റപ്പാലം -മേജർ രവി
22. മലന്പുഴ -സി.കൃഷ്ണകുമാർ
23. പാലക്കാട് - ശോഭാ സുരേന്ദ്രൻ
24. ചേലക്കര -കെ.ബാലകൃഷ്ണൻ
25. മണലൂർ -അഡ്വ. കെ.കെ. അനീഷ് കുമാർ
26. തൃശൂർ - പത്മജ വേണുഗോപാൽ
27. ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം
28. ദേവികുളം - എസ്. രാജേന്ദ്രൻ
29. പാലാ - ഷോണ്‍ ജോർജ്
30. വൈക്കം- കെ.അജിത്ത്
31. കാഞ്ഞിരപ്പള്ളി -അഡ്വ. ജോർജ് കുര്യൻ
32. പൂഞ്ഞാർ - പി.സി. ജോർജ്ജ്
33. അന്പലപ്പുഴ -അരുണ്‍ അനിരുദ്ധൻ
34. ഹരിപ്പാട് - സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂർ -എം.വി. ഗോപകുമാർ
36. തിരുവല്ല - അനൂപ് ആന്റണി ജോസഫ്
37. കരുനാഗപ്പള്ളി -വി.എസ്. ജിതിൻ ദേവ്
38. കുന്നത്തൂർ - രാജി പ്രസാദ്
39. കൊട്ടാരക്കര -ആർ. രശ്മി
40. ചാത്തന്നൂർ - ബി.ബി. ഗോപകുമാർ
41. ആറ്റിങ്ങൽ - അഡ്വ. പി. സുധീർ
42. നെടുമങ്ങാട് - യുവരാജ് ഗോകുൽ
43. കഴക്കൂട്ടം -വി.മുരളീധരൻ
44. വട്ടിയൂർക്കാവ് - ആർ.ശ്രീലേഖ
45. നേമം - രാജീവ് ചന്ദ്രശേഖർ
46. പാറശാല -അഡ്വ. ഗിരീഷ് നെയ്യാർ
47. കാട്ടാക്കട -പി.കെ. കൃഷ്ണദാസ്
Kerala
തിരുവനന്തപുരം: പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥിപ്പട്ടിക ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്തു. ജില്ലകളിൽ നിന്നും നൽകിയ പേരുകളിൽ മാറ്റമൊന്നും വരാനിടയില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ ധൃതിപിടിച്ചു സ്ഥാനാർഥികളെ തീരുമാനിക്കേണ്ടതില്ലെന്നാണു സമിതിയിൽ ഇന്നലെയുണ്ടായ അഭിപ്രായം. ജനറൽ സെക്രട്ടറി എം.എ.ബേബിയും സമിതിയിൽ പങ്കെടുത്തു. പാർട്ടിയുമായി തെറ്റിനിൽക്കുന്ന ജി.സുധാകരനുമായി ബന്ധപ്പെട്ടുള്ള ചർച്ചയൊന്നും സമിതിയിൽ ഉണ്ടായില്ല.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾക്കു താത്പര്യമുണ്ട്.
എന്നാൽ അതുസംബന്ധിച്ചുള്ള ചർച്ചയൊന്നും സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ ഉണ്ടായില്ല. മുൻ മന്ത്രിയും നിലവിൽ എൽഎൽഎയുമായ എ.സി. മൊയ്തീൻ കുന്നംകുളത്തു മത്സരിക്കും. എന്നാൽ, മൊയ്തീൻ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായും വിവരമുണ്ട്.
മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മണലൂരിലും തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണനും സ്ഥാനാർഥികളാകും.
കോൺഗ്രസിൽനിന്നും സിപിഎമ്മിലേക്കു വന്ന പി. സരിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ചില ജില്ലകളിൽ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെക്കൂടി അറിഞ്ഞശേഷം പട്ടികയിൽ മാറ്റം വരാനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
എംപിമാരിൽ ആരൊക്കെ മത്സരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. പാർട്ടി ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. എംപിമാർ മത്സരിക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനമെടുത്തതായി തനിക്കറിയില്ലെന്നും യുഡിഎഫിലെ സീറ്റു വിഭജന ചർച്ച തർക്കങ്ങളൊന്നുമില്ലാതെ പൂർത്തിയായി വരികയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഏതു സമയത്തും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ യുഡിഎഫ് സജ്ജമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പു പ്രഖ്യാപനം നീളുമെന്നതിനാൽ സ്ഥാനാർഥി നിർണയം തങ്ങൾ വൈകിച്ചതാണ്. ഇനി വൈകില്ല. പുതുയുഗ യാത്ര സമാപനത്തോടനുബന്ധിച്ച് നേതാക്കളെല്ലാം തിരുവനന്തപുരത്തു ണ്ട്. ഈ ദിവസങ്ങളിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കും.
ഘടകകക്ഷികളുടെ സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ കോണ്‍ഗ്രസ് അഭിപ്രായം പറയില്ല. മറ്റു പാർട്ടികളുടെ ആഭ്യന്തരവിഷയങ്ങളിൽ ഇടപെടുന്ന രീതി കോണ്‍ഗ്രസിനില്ല.
പുതുയുഗ യാത്രയിൽ വിവിധ ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്തിയതിലൂടെ മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണനാവിഷയങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അധികാരത്തിലെത്തുന്പോൾ ഏതെല്ലാം വിഷയങ്ങൾക്കു മുൻഗണന നൽകണമെന്ന് ഇങ്ങനെ കണ്ടെത്തുമെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് വിപുലീകരണം നടത്തിയപ്പോൾ അസോസിയേറ്റ് ഘടകകക്ഷികളായി ഉൾപ്പെടുത്തിയവരിൽ പി.വി. അൻവറിന്റെ തൃണമൂൽ കോണ്‍ഗ്രസിനും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്കും നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതു പരിഗണനയിൽ. ഇരു പാർട്ടികൾക്കും ഓരോ സീറ്റ് വീതമാകും വിട്ടു നൽകുക.
ഇതോടൊപ്പം യുഡിഎഫിന്റെ ഭാഗമായ ഫോർവേഡ് ബ്ലോക്കിനും സീറ്റ് നൽകണം. കോണ്‍ഗ്രസ് ഇപ്പോൾ മത്സരിക്കുന്ന 93 സീറ്റുകളിൽ നിന്നാകും ഈ പാർട്ടികൾക്കുള്ള സീറ്റുകൾ കണ്ടെത്തേണ്ടി വരിക. ഇതോടെ കോണ്‍ഗ്രസ് 2021ൽ മത്സരിച്ച സീറ്റുകളിൽ നിന്ന് ഇത്തവണ എണ്ണം കുറയും.
ഇതോടൊപ്പം പ്രധാന ഘടകകക്ഷിയായ മുസ് ലിം ലീഗും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ നിര്യാണത്തെ തുടർന്നാണ് ഉഭയകകക്ഷി ചർച്ചകൾ രണ്ടു ദിവസം കൂടി നീട്ടിയത്.
പി.വി. അൻവറിനോട് കോഴിക്കോട് ബേപ്പൂർ സീറ്റിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാനാണ് ആവശ്യപ്പെടാൻ സാധ്യത. മലപ്പുറം താനൂർ സീറ്റും ആവശ്യപ്പെടുന്ന പട്ടികയിലുണ്ട്. അൻവറിന്റെ പാർട്ടി മൂന്നു സീറ്റാണ് യുഡിഎഫിൽ ആവശ്യപ്പെടുക. സി.കെ. ജാനു വയനാട്ടിലെ സീറ്റുകളിൽ ഒന്നാകും ആവശ്യപ്പെടുക. പട്ടിക വർഗ സംവരണ സീറ്റുകളിൽ ഒന്ന് നൽകുന്നതാണ് പരിഗണനയിലുള്ളത്.
ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും സുരക്ഷിത സീറ്റുകളിൽ ഒന്ന് നൽകേണ്ടി വരും. കൊല്ലം ജില്ലയിലെ സീറ്റുകളിൽ ഒന്നാകും ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെടുക. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത് മത്സരിക്കാൻ യുഡിഎഫ് നിർദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹം പിന്മാറി.
മുസ്ലിം ലീഗുമായിട്ടാകും ആദ്യഘട്ട ഉഭയകകക്ഷി ചർച്ച നടക്കുക. 27 സീറ്റുകളിലാണ് ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത്. കേരള കോണ്‍ഗ്രസ് 10 സീറ്റിലും ആർഎസ്പി അഞ്ചിടത്തും 2021 ൽ മത്സരിച്ചിരുന്നു. മാണി സി. കാപ്പന്റെ എൻസിപി-കെ, സിഎംപി, ആർഎംപി തുടങ്ങിയ പാർട്ടികളും കഴിഞ്ഞ തവണ യുഡിഎഫിൽ മത്സരിച്ചിരുന്നു.
Kerala
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിൽ രണ്ടു ടേം പൂർത്തിയാക്കിയ 23 പേരിൽ 21 പേരും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഉടുന്പൻചോല എംഎൽഎ എം.എം. മണി, കൊല്ലം എംഎൽഎ മുകേഷ് എന്നിവർ ഒഴികെ എല്ലാവരോടും മത്സരിക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, പാർട്ടി നേരത്തെ തീരുമാനിച്ച പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകി മത്സരിപ്പിക്കും. ധർമടത്തുതന്നെയായിരിക്കും പിണറായി മത്സരിക്കുക.
കണ്ണൂരിൽ മുൻ മന്ത്രിയും മട്ടന്നൂർ നിയോജക മണ്ഡലം എംഎൽഎയുമായ കെ.കെ. ശൈലജ മത്സരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കേണ്ടന്നാണു നിർദേശം.
ഗോവിന്ദനു പകരം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ തളിപ്പറന്പിൽ എം.വി. ജയരാജൻ മത്സരിക്കും. മത്സരിക്കാൻ നിർദേശിച്ചവർ മണ്ഡലങ്ങളിൽ സജീവമാകാനും നിർദേശമുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് രണ്ടു ടേം നിബന്ധന ഒഴിവാക്കുന്നത്. കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഈ മാസം 16 മുതൽ 18വരെ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്യും.
കേന്ദ്രകമ്മിറ്റിയിലായിരിക്കും രണ്ടു ടേം വ്യവസ്ഥ ഒഴിവാക്കുന്ന നിർദേശം ഔദ്യോഗികമായി പ്രഖ്യാപിക്കുക.